നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

പരദേശിയെ സ്‌നേഹിക്കുക

എന്റെ കുടുംബാംഗങ്ങളിലൊരാള്‍ മറ്റൊരു മതത്തിലേക്കു മാറിക്കഴിഞ്ഞശേഷം, യേശുവിങ്കലേക്കു മടങ്ങിവരാന്‍ അവളെ 'സമ്മതിപ്പിക്കാന്‍' ക്രിസ്തീയ സ്‌നേഹിതര്‍ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ആ കുടുംബാംഗത്തെ ക്രിസ്തു സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കാന്‍ താല്പര്യപ്പെട്ടു-പരസ്യ സ്ഥലത്ത് ചില ആളുകള്‍ അവളുടെ 'വിദേശ രീതിയിലുള്ള' വസ്ത്രധാരണത്തെ അവജ്ഞയോടെ നോക്കിയിരുന്ന സ്ഥാനത്തുപോലും മറിച്ചു ചെയ്യാന്‍ ഞാന്‍ താല്പര്യപ്പെട്ടു. മറ്റുള്ളവര്‍ പരുഷമായ വാക്കുകള്‍ പറഞ്ഞു. 'വീട്ടില്‍ പോകൂ!' ഒരു ട്രക്ക് ഡ്രൈവര്‍ അവളോട് അലറി. അവള്‍ 'വീട്ടില്‍' ആണ് എന്നറിയാതെ അല്ലെങ്കില്‍ കണക്കാക്കാതെ ആണ് അയാളതു പറഞ്ഞത്.

വസ്ത്രമോ വിശ്വാസങ്ങളോ വ്യത്യസ്തമായ ആളുകളോട് പെരുമാറുന്നതിന് കുറെക്കൂടി ദയാപൂര്‍ണ്ണമായ ഒരു മാര്‍ഗ്ഗം മോശെ പഠിപ്പിച്ചു. നീതിയുടെയും കരുണയുടെയും പ്രമാണങ്ങള്‍ പഠിപ്പിച്ചുകൊണ്ട് മോശെ യിസ്രായേല്‍ മക്കളെ ഇപ്രകാരം ഉപദേശിച്ചു, 'പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ' (പുറപ്പാട് 23:9). എല്ലാ പരദേശികളോടും പീഡനത്തിനും ചൂഷണത്തിനും ഇരകളാകുന്നവരോടും ഉള്ള ദൈവത്തിന്റെ കരുതലിനെയാണ് ഈ പ്രമാണം വെളിപ്പെടുത്തുന്നത്. പുറപ്പാട് 22:21 ലും ലേവ്യാപുസ്തകം 19:33 ലും ഇത് ആവര്‍ത്തിച്ചിരിക്കുന്നു.

അതുകൊണ്ട്, ഞാന്‍ എന്റെ കുടുംബാംഗത്തോടൊപ്പം സമയം ചിലവഴിക്കുമ്പോള്‍-റസ്‌റ്റോറന്റിലും പാര്‍ക്കിലുംഒരുമിച്ചു നടക്കാന്‍ പോകുമ്പോഴും എന്റെ വരാന്തയില്‍ ഇരുന്ന് അവളോടു സംസാരിക്കുമ്പോഴും-ഞാന്‍ അനുഭവിക്കാനാഗ്രഹിക്കുന്ന അതേ ദയയും ബഹുമാനവും ആദ്യമേ അവള്‍ക്കു നല്‍കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. യേശുവിന്റെ മധുരതരമായ സ്‌നേഹം അവള്‍ക്കു കാണിച്ചുകൊടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായിരുന്നു അത്. അത് അവനെ ഉപേക്ഷിച്ചതിന് അവളെ അപമാനിച്ചുകൊണ്ടല്ല മറിച്ച് അവന്‍ നമ്മയെല്ലാം സ്‌നേഹിക്കുന്നതുപോലെ - അതിശയകരമായ കൃപയോടെ - അവളെ സ്‌നേഹിച്ചുകൊണ്ട് ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിച്ചു.

സംഗീതത്തില്‍ ശക്തിപ്പെടുക

രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് ഗ്രാമവാസികള്‍ നാസികളില്‍നിന്ന് യെഹൂദ അഭയാര്‍ത്ഥികളെ രക്ഷിച്ചുകൊണ്ടിരുന്ന സമയത്ത്, ചിലര്‍ തങ്ങളുടെ പട്ടണത്തിനു ചുറ്റുമുള്ള കൊടുങ്കാട്ടില്‍ പോയി പാട്ടുകള്‍ പാടിയിരുന്നു-അപകടമില്ലെന്നും ഒളിച്ചിരിക്കുന്ന സ്ഥലത്തു നിന്ന് പുറത്തു വരാനും യെഹുദ അഭയാര്‍ത്ഥികള്‍ക്കുള്ള അടയാളമായിരുന്നു അത്. 'ലാ മൊണ്ടാനെ പ്രോട്ടസ്റ്റന്റെ' എന്നറിയപ്പെട്ടിരുന്ന പീഠപ്രദേശത്തുള്ള ലെ ചാമ്പോന്‍-സര്‍-ലിഗ്നോണ്‍ പട്ടണത്തിലെ ഈ ധൈര്യശാലികളായ ആളുകള്‍, അവരുടെ പാസ്റ്റര്‍ ആന്‍ഡ്രെ ട്രോക്‌മെയുടെയും ഭാര്യ മഗ്ഡയുടെയും ആഹ്വാനമനുസരിച്ചാണ് യെഹൂദ ജനത്തിന് അഭയം നല്‍കിയത്. സുനിശ്ചിതമായിരുന്ന മരണത്തില്‍ നിന്ന് 3000 ലധികം യെഹൂദന്മാരെ രക്ഷിച്ച ഗ്രാമവാസികളുടെ ധീരതയുടെ സവിശേഷതകളില്‍ ഒന്നു മാത്രമായിരുന്നു അവരുടെ സംഗീത അടയാളം.

മറ്റൊരു അപകടകരമായ സമയത്ത്, ദാവീദിനെ വധിക്കുവാനായി ശത്രുവായ ശൗല്‍ കൊലയാളികളെ രാത്രിയില്‍ അയച്ചപ്പോള്‍ ദാവീദ് പാട്ടുപാടി. അവന്റെ സംഗീതം ഒരു അടയാളമായിരുന്നില്ല; മറിച്ച് തന്റെ സങ്കേതമായ ദൈവത്തോടുള്ള നന്ദിയുടെ സംഗീതമായിരുന്നു. 'ഞാനോ നിന്റെ ബലത്തക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു' എന്നു ദാവീദ് സന്തോഷിച്ചു പാടി (സങ്കീര്‍ത്തനം 59:16).

അത്തരം സംഗീതം അപകട സമയത്ത് രാത്രിയിലെ ചൂളമടി അല്ല. പകരം ദാവീദിന്റെ സംഗീതം സര്‍വ്വശക്തനായ ദൈവത്തിലുള്ള അവന്റെ ആശ്രയത്തെയാണു കാണിക്കുന്നത്. 'ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ' (വാ. 17).

ദാവീദിന്റെ സ്തുതിയും ലെ ചാമ്പോന്‍ ഗ്രാമവാസികളുടെ പാട്ടും, ഇന്ന് നമ്മുടെ പാട്ടിലൂടെ ദൈവത്തെ സ്തുതിക്കുവാന്‍, ജീവിത ഭാരങ്ങളുടെ നടുവിലും അവനു സംഗീതം ആലപിക്കുവാന്‍, നമ്മോടുള്ള ഒരു ആഹ്വാനമാണ്. അവന്റെ സ്‌നേഹാര്‍ദ്രമായ സാന്നിധ്യം നമ്മുടെ ഹൃദയത്തെ ശക്തീകരിച്ചുകൊണ്ട് പ്രതികരിക്കുക തന്നെ ചെയ്യും.

വഴികാട്ടുന്ന വെളിച്ചം

റെസ്റ്റോറന്റ് മനോഹരമായിരുന്നുവെങ്കിലും ഇരുണ്ടതായിരുന്നു. ഓരോ മേശയിലും ഒരു ചെറിയ മെഴുകുതിരി വീതം കത്തിക്കൊണ്ടിരുന്നു. ഭക്ഷണത്തിനു വന്നവര്‍ മെനു വായിക്കുന്നതിനും കൂടെയുള്ളവരുടെ മുഖം കാണുന്നതിനും തങ്ങള്‍ എന്താണു ഭക്ഷിക്കുന്നത് എന്നു കാണുന്നതിനുപോലും വെളിച്ചത്തിനുവേണ്ടി തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കേണ്ടിവന്നു.

ഒടുവില്‍ ഒരു മാന്യദേഹം കസേര പുറകോട്ടു നീക്കിയിട്ട് വെയിറ്ററുടെ അടുത്തു ചെന്ന് ശാന്തമായി ചോദിച്ചു, 'താങ്കള്‍ക്ക് ലൈറ്റ് ഓണ്‍ ചെയ്യാന്‍ കഴിയുമോ?' അധികം കഴിയും മുമ്പ് ഒരു സീലിംഗ് ലൈറ്റ് കത്തുകയും കൈയടികൊണ്ട് മുറി മുഖരിതമാകുകയും ചെയ്തു. ഒപ്പം തന്നെ ചിരികളും ഉയര്‍ന്നു. സന്തോഷപ്രദമായ സംസാരവും ഉയര്‍ന്നു. നന്ദി ശബ്ദങ്ങളും. എന്റെ സ്നേഹിതയുടെ ഭര്‍ത്താവ് ഫോണ്‍ ഓഫ് ചെയ്തിട്ട് തന്റെ പാത്രങ്ങള്‍ എടുത്തു, ഞങ്ങളോടെല്ലാം പറഞ്ഞു, 'വെളിച്ചം ഉണ്ടാകട്ടെ! ഇനി നമുക്കു ഭക്ഷിക്കാം.'

ഞങ്ങളുടെ മൂകത നിറഞ്ഞ സായംകാലം ഒരു സ്വിച്ച് ഓണാക്കിയതോടെ ആഘോഷഭരിതമായി. എങ്കില്‍ യഥാര്‍ത്ഥ വെളിച്ചത്തിന്റെ ഉറവിടത്തെ അറിയുകയെന്നത് എത്രയധികം പ്രാധാന്യമുള്ളതാണ്. പ്രപഞ്ച സൃഷ്ടിയുടെ ആദ്യദിനത്തില്‍ ദൈവം തന്നെയാണ് ആ അതിശയകരമായ വാക്കുകള്‍ പറഞ്ഞത്, 'വെളിച്ചം ഉണ്ടാകട്ടെ!' 'വെളിച്ചം ഉണ്ടായി' (ഉല്പത്തി 1:3). തുടര്‍ന്ന് 'വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു' (വാ. 4).

നമ്മോടുള്ള ദൈവത്തിന്റെ വലിയ സ്നേഹത്തെയാണ് വെളിച്ചം വെളിപ്പെടുത്തുന്നത്. അവന്റെ വെളിച്ചം നമ്മെ 'ലോകത്തിന്റെ വെളിച്ചവും' (യോഹന്നാന്‍ 8:12) പാപത്തിന്റെ ഇരുട്ടില്‍നിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശുവിങ്കലേക്കു വഴികാട്ടുന്നു. നാം അവന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍, പുത്രനെ മഹത്വപ്പെടുത്തുന്ന ഒരു ജീവിതത്തിലേക്കുള്ള പ്രകാശപൂരിതമായ പാത നാം കണ്ടെത്തും. അവനാണ് ലോകത്തിനു ലഭിച്ച ഏറ്റവും പ്രകാശപൂരിതമായ സമ്മാനം. അവന്‍ പ്രകാശിക്കുന്നതിനാല്‍ നമുക്ക് അവന്റെ വഴിയില്‍ നടക്കാം.

മറ്റൊരവസരം

ഞങ്ങളുടെ അടുത്തുള്ള സെക്കന്റ്് ചാന്‍സ് ബൈക്ക് ഷോപ്പില്‍, ഉപേക്ഷിച്ചുകളഞ്ഞ ബൈസൈക്കിളുകള്‍ സന്നദ്ധസേവകര്‍ പുനര്‍നിര്‍മ്മിച്ച് നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സംഭാവന ചെയ്യുന്നു. കടയുടമയായ എര്‍നി ക്ലാര്‍ക്കും നിര്‍ദ്ധനരായ പ്രായമുള്ളവര്‍ക്കും സൈക്കിളുകള്‍ സംഭാവന ചെയ്യുന്നു. അവരില്‍ ഭവനരഹിതരും അംഗവൈകല്യമുള്ളവരും സൈനിക സേവനം അവസാനിപ്പിച്ചു മടങ്ങിവന്ന സൈനികരും ഉള്‍പ്പെടുന്നു.

സൈക്കിളുകള്‍ക്ക് ഒരു രണ്ടാം അവസരം ലഭിക്കുന്നു എന്നു മാത്രമല്ല, ചിലപ്പോഴൊക്കെ സ്വീകര്‍ത്താക്കള്‍ക്കും ഒരു പുതിയ ആരംഭം അതു നല്‍കുന്നു. ഒരു മുന്‍സൈനികന്‍ ഒരു പുതിയ ജോലിക്കുള്ള ഇന്റര്‍വ്യൂവില്‍ സംബന്ധിക്കുവാന്‍ ഈ സൈക്കിള്‍ ഉപയോഗിക്കുകയുണ്ടായി.
രണ്ടാം അവസരം ഒരു വ്യക്തിയുടെ ജീവിതത്തെ ചിലപ്പോള്‍ രൂപാന്തരപ്പെടുത്തും, രണ്ടാം അവസരം ദൈവത്തില്‍ നിന്നു വരുന്നതാണെങ്കില്‍ പ്രത്യേകിച്ചും. യിസ്രായേല്‍ രാജ്യം കൈക്കൂലിയിലും വഞ്ചനയിലും ദൈവം വെറുക്കുന്ന മറ്റു പാപങ്ങളിലും മുഴുകി അധഃപതിച്ച സമയത്ത് അത്തരത്തിലുള്ള കൃപയെക്കുറിച്ച് പ്രവാചകനായ മീഖാ പ്രസ്താവിച്ചു. മീഖാ വിലപിക്കുന്നു, 'ഭക്തിമാന്‍ ഭൂമിയില്‍നിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയില്‍ നേരുള്ളവന്‍ ആരുമില്ല' (മീഖാ 7:2).

ദൈവം തിന്മയെ ശിക്ഷിക്കുമെന്ന് മീഖായ്ക്ക് അറിയാം. എങ്കിലും സ്‌നേഹവാനായ ദൈവം അനുതപിക്കുന്നവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കും. മീഖാ ചോദിക്കുന്നു, 'അകൃത്യം ക്ഷമിക്കുകയും തന്റെ അവകാശത്തില്‍ ശേഷിപ്പുള്ളവരോട് അതിക്രമം മോചിക്കുകയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളൂ?'' (വാ. 18).

നാം ക്ഷമയ്ക്കായി യാചിക്കുന്നുവെങ്കില്‍ നമ്മുടെ പാപം നിമിത്തം ദൈവം നമ്മെ ഉപേക്ഷിച്ചു കളയുകയില്ല എന്നതില്‍ നമുക്കും സന്തോഷിക്കാം. ദൈവത്തെക്കുറിച്ചു മാഖാ പറഞ്ഞതുപോലെ, 'അവന്‍ നമ്മോടു വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തില്‍ ഇട്ടുകളയും' (വാ. 19).

അവനെ അന്വേഷിക്കുന്ന എല്ലാവര്‍ക്കും ദൈവം രണ്ടാമതൊരവസരം നല്‍കുന്നു.

മാലിന്യത്തില്‍ നിന്നു മാണിക്യത്തിലേക്ക്

ബൊഗോട്ടയിലെ ദരിദ്ര മേഖലയില്‍ കുത്തനെയുള്ള തെരുവിന്റെ മുകളിലായിട്ടാണ് മാലിന്യം നീക്കം ചെയ്യുന്നയാളിന്റെ വീട് സ്ഥിതിചെയ്തിരുന്നത്. അത് ഒരു തരത്തിലും പ്രത്യേകതയുള്ളതായിരുന്നില്ല. എങ്കിലും കൊളംബിയയുടെ തലസ്ഥാനത്തുള്ള ആ വീട് 25,000 പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുടെ ആസ്ഥാനമായിരുന്നു-തന്റെ സമൂഹത്തിലെ ദരിദ്രരായ കുട്ടികള്‍ക്കുവേണ്ടി ജോസ് ആല്‍ബര്‍ട്ടോ ഗുട്ടിയറസ് ശേഖരിച്ച, മറ്റുള്ളവര്‍ എറിഞ്ഞുകളഞ്ഞ സാഹിത്യകൃതികളായിരുന്നു അവ.

വാരാന്ത്യത്തിലെ 'ലൈബ്രറി സമയ'ത്ത് കുട്ടികള്‍ ആ വീട്ടിലേക്ക് ഇരച്ചു കയറി. പുസ്തകങ്ങള്‍ കൊണ്ടു നിറഞ്ഞ ഓരോ മുറിയിലും കയറിയിറങ്ങുന്ന കുട്ടികളെ സംബന്ധിച്ച് അതു കേവലം സെനോര്‍ ജോസിന്റെ വീടായിരുന്നില്ല-വിലതീരാത്ത നിധിയായിരുന്നു.

ക്രിസ്തുവിന്റെ ഓരോ ശിഷ്യനെ സംബന്ധിച്ചും ഇതേ കാര്യം സത്യമാണ്. നാം വിലയില്ലാത്ത കളിമണ്ണുകൊണ്ടു നിര്‍മ്മിക്കപ്പെട്ടവരാണ്-പൊട്ടലുകള്‍കൊണ്ട് അലങ്കോലപ്പെട്ടവരും പെട്ടെന്നു തകരുന്നവരും. എങ്കിലും ദൈവം തന്റെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെ നമ്മില്‍ പകര്‍ന്നിരിക്കുന്നു. ക്രിസ്തുവിന്റെ സുവാര്‍ത്ത, മുറിവേറ്റതും തകര്‍ന്നതുമായ ലോകത്തിന് എത്തിച്ചുകൊടുക്കുന്നതിനായി നമ്മെ ശക്തീകരിക്കുന്നു. സാധാരണക്കാരും ദുര്‍ബ്ബലരുമായ ആളുകളെ സംബന്ധിച്ച് അതൊരു വലിയ ജോലിയാണ്.

'എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളത്' (2 കൊരിന്ത്യര്‍ 4:7) പുരാതന നഗരമായ കൊരിന്തിലുള്ള തന്റെ സഭയോട് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു. ഈ പ്രദേശത്തിനപ്പുറത്തുള്ള ജനത്തിന്റെ ഒരു പരിച്ഛേദമാണവര്‍, അതിനാല്‍ ചുറ്റുപാടുകളില്‍ പോയി 'തങ്ങളെത്തന്നേ' പ്രസംഗിക്കുവാന്‍ അവര്‍ പരീക്ഷിക്കപ്പെട്ടിരുന്നു (വാ. 5)

അതിനു പകരം, പൗലൊസ് പറയുന്നു, നമ്മുടെ ഉള്ളില്‍ വസിക്കുന്ന വിലമതിക്കാനാവാത്ത ക്രിസ്തുവിനെക്കുറിച്ചു പ്രസംഗിക്കുക. അവനിലും അവന്റെ അത്യന്ത ശക്തിയിലുമാണ് നമ്മുടെ സാധാരണമായ ജീവിതങ്ങള്‍ വിലമതിക്കാനാവാത്ത നിക്ഷേപമായി മാറുന്നത്.

പുത്രനെ അനുഗമിക്കുന്നവര്‍

ലോകമെമ്പാടും സൂര്യകാന്തിപ്പൂക്കള്‍ അലസമായി വിടര്‍ന്നു നില്‍ക്കുന്നു. തേനീച്ചകളാല്‍ പരാഗണം നടത്തപ്പെട്ട് ഇവ ഹൈവേകളുടെ വശങ്ങളിലും പക്ഷിക്കൂടുകളുടെ കീഴെയും വയലുകളിലും മേച്ചല്‍പ്പുറങ്ങളിലും പുല്‍പ്രദേശങ്ങളിലും ഇവ തഴച്ചു വളരുന്നു. എന്നിരുന്നാലും വിളവെടുക്കണമെങ്കില്‍ സൂര്യകാന്തിക്ക് നല്ല മണ്ണു വേണം. നല്ല നീര്‍വാര്‍ച്ചയുള്ളതും അമ്ലത കുറഞ്ഞതും, കര്‍ഷക പഞ്ചാംഗം പറയുന്നതുപോലെ 'ജൈവ വളമോ കമ്പോസ്റ്റോ' കൊണ്ട് ജൈവസമ്പുഷ്ടവുമായ മണ്ണാണ് രുചികരമായ സൂര്യകാന്തി വിത്തുകളും ശുദ്ധമായ എണ്ണയും കഠിനാധ്വാനികളായ സൂര്യകാന്തി കര്‍ഷകര്‍ക്ക് മികച്ച വരുമാനവും നേടിത്തരികയുള്ളു.

നമുക്കും ആത്മീയ വളര്‍ച്ചയ്ക്ക് 'നല്ല മണ്ണ്' വേണം (ലൂക്കൊസ് 8:15). വിത്തു വിതയ്ക്കുന്ന കൃഷിക്കാരന്റെ…

അസൂയ അവസാനിപ്പിക്കല്‍

പ്രസിദ്ധ ഫ്രഞ്ചു കലാകാരനായ എഡ്ഗര്‍ ഡേഗാസ്, തന്റെ ബാലേ നര്‍ത്തകിമാരുടെ പെന്റിംഗുകളുടെ പേരിലാണ് ലോകമെമ്പാടും ഓര്‍മ്മിക്കപ്പെടുന്നത്. മറ്റൊരു പ്രശസ്ത ചിത്രകാരനും ഡേഗാസിന്റെ സ്‌നേഹിതനും കലാരംഗത്തെ എതിരാളിയും ആയിരുന്ന എഡ്വാര്‍ഡ് മാനേയോടുള്ള അദ്ദേഹത്തിന്റെ അസൂയയെക്കുറിച്ച് അധികമാര്‍ക്കും അറിഞ്ഞുകൂടാ. മാനേയെക്കുറിച്ചു ഡേഗാസ് പറഞ്ഞു, 'അവന്‍ ചെയ്യുന്നതെല്ലാം നേരെ മികച്ചതാകുന്നു, ഞാനാകട്ടെ അവസാനമില്ലാതെ അദ്ധ്വാനിച്ചിട്ടും ഒരിക്കലും അത് ശരിയാക്കാനായിട്ടില്ല.'

അസൂയ ഒരു വിചിത്രമായ വികാരമാണ് - ഏറ്റവും മോശമായ സ്വഭാവങ്ങളുടെ കൂട്ടത്തിലാണ് അപ്പൊസ്തലനായ പൗലൊസ് അതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്: 'സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍' (റോമര്‍ 1:28), ബുദ്ധിശൂന്യ ചിന്തയുടെ ഫലമാണത്. ദൈവത്തെ ആരാധിക്കുന്നതിന് പകരം വിഗ്രഹങ്ങളെ ആരാധിക്കുന്നതിന്റെ ഫലമാണതെന്നു പൗലൊസ് എഴുതുന്നു (വാ.28 NLT).

എഴുത്തുകാരി ക്രിസ്റ്റീന ഫോക്‌സ് പറയുന്നത്, വിശ്വാസികള്‍ക്കിടയില്‍ അസൂയ രൂപപ്പെടുമ്പോള്‍, അതിനു കാരണം 'നമ്മുടെ ഏക സത്യസ്‌നേഹത്തില്‍ നിന്ന് നമ്മുടെ ഹൃദയം മാറിപ്പോകുന്നതാണ്.' നമ്മുടെ അസൂയയില്‍, അവള്‍ പറയുന്നു, 'യേശുവിനെ നോക്കുന്നതിനു പകരം നാം ഈ ലോകത്തിന്റെ വിലകുറഞ്ഞ സുഖങ്ങളുടെ പിന്നാലെ പായുന്നു. അര്‍ത്ഥാല്‍ നാം ആരുടെ വകയാണെന്നു നാം മറന്നുപോകുന്നു.'

എങ്കിലും അതിനൊരു പരിഹാരമുണ്ട്. ദൈവത്തിങ്കലേക്കു മടങ്ങുക. 'നിങ്ങളുടെ സകല ഭാഗങ്ങളെയും അവനു സമര്‍പ്പിക്കുക' പൗലൊസ് എഴുതി (റോമര്‍ 6:13) - പ്രത്യേകിച്ച് നിങ്ങളുടെ ജോലിയും ജീവിതവും. മറ്റൊരു ലേഖനത്തില്‍ പൗലൊസ് എഴുതി, 'ഓരോരുത്തന്‍ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ തന്നെ അടക്കി വയ്ക്കും' (ഗലാത്യര്‍ 6:4).

ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്കായി അവനു നന്ദി പറയുക - കേവലം വസ്തുക്കള്‍ക്കുവേണ്ടിയല്ല, അവന്റെ കൃപയുടെ സ്വാതന്ത്ര്യത്തിനായി. നമ്മുടെ സ്വന്തം ദൈവദത്തമായ ദാനങ്ങള്‍ കാണുമ്പോള്‍ നാം വീണ്ടും സംതൃപ്തി കണ്ടെത്തും.

ദൈവത്തിന്റെ സ്വരൂപത്തില്‍

ഒരു യുവതിക്ക് അവളുടെ മനോഹരമായ തവിട്ടു നിറമുള്ള ത്വക്ക് നിറം മങ്ങിത്തുടങ്ങിയപ്പോള്‍, തന്റെ 'വ്യക്തിത്വം' നഷ്ടപ്പെടുന്നതായി അവള്‍ ഭയപ്പെട്ടു. എന്റെ 'പാടുകള്‍' എന്നവള്‍ വിളിച്ച ഭാഗങ്ങളെ അവള്‍ കനത്ത മേക്കപ്പുകൊണ്ട് മായ്ക്കാന്‍ ശ്രമിച്ചു - അവ യഥാര്‍ത്ഥത്തില്‍ വിറ്റിലിഗോ എന്നു വിളിക്കുന്ന ഒരു അവസ്ഥയായിരുന്നു. ത്വക്കിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന ഘടകം കുറയുമ്പോഴാണതു സംഭവിക്കുന്നത്.

എന്നാല്‍ ഒരു ദിവസം 'എന്തിന് മറയ്ക്കണം?' എന്ന് അവള്‍ തന്നോട് തന്നെ ചോദിച്ചു. സ്വയം അംഗീകരിക്കാന്‍ ദൈവിക ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് കനത്ത മേക്കപ്പ് അണിയുന്നത് അവള്‍ നിര്‍ത്തി. താമസിയാതെ അവളുടെ ആത്മവിശ്വാസത്തിന്റെ പേരില്‍ അവള്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി. പിന്നീട് അവള്‍ ഒരു ആഗോള സൗന്ദര്യ സംവര്‍ദ്ധക ബ്രാന്‍ഡിന്റെ വിറ്റിലിഗോയ്‌ക്കെതിരായ ഒന്നാമത്തെ മോഡല്‍ വക്താവായി.

'അതൊരു അനുഗ്രഹമാണ്' തന്റെ വിശ്വാസവും കുടുംബവും സ്‌നേഹിതരുമായിരുന്നു തനിക്കു പ്രോത്സാഹനം നല്‍കിയതെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അവള്‍ വ്യക്തമാക്കി.

ഈ സ്ത്രീയുടെ കഥ, നാമോരോരുത്തരും ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്നോര്‍ക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു. 'ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു: ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവനെ സൃഷ്ടിച്ചു'' (ഉല്പത്തി 1:27). പുറമെ നമ്മുടെ രൂപം എങ്ങനെയായിരുന്നാലും നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപ-വാഹികളാണ്. അവന്റെ സൃഷ്ടികളായ വ്യക്തികളെന്ന നിലയില്‍, നാം അവന്റെ തേജസ്സിനെ പ്രതിഫലിപ്പിക്കുന്നു; യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ അവനെ ലോകത്തില്‍ പ്രതിനിധീകരിക്കുവാനായി നാം രൂപാന്തരപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ ത്വക്കിനെ ഇഷ്ടപ്പെടുന്ന കാര്യത്തില്‍ നിങ്ങള്‍ പ്രയാസപ്പെടുന്നുണ്ടോ? ഇന്ന്, കണ്ണാടിയില്‍ നോക്കി ദൈവത്തിനുവേണ്ടി പുഞ്ചിരിക്കുക. അവന്‍ തന്റെ സ്വരൂപത്തില്‍ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു.

ഒരിക്കലും ഒറ്റയ്ക്കല്ല

ഇന്‍ഡോനേഷ്യയിലെ പാസ്റ്റര്‍മാര്‍ക്കു വേണ്ടി ഒരു ബൈബിള്‍ പഠന സഹായി എഴുതിക്കൊണ്ടിരിക്കുമ്പോള്‍, എഴുത്തുകാരനായ സുഹൃത്ത്, ഒന്നിച്ചിരിക്കുന്നതു സംബന്ധിച്ച ആ രാജ്യത്തിന്റെ സംസ്‌കാരത്തില്‍ ആകൃഷ്ടനാകാന്‍ തുടങ്ങി. ഗോട്ടോംഗ് റോയോംഗ് - 'പരസ്പര പിന്താങ്ങല്‍' എന്നര്‍ത്ഥം - എന്നു വിളിക്കുന്ന ഈ ആശയം ഗ്രാമങ്ങളിലാണ് നടപ്പാക്കിയിരിക്കുന്നത്: അയല്‍ക്കാര്‍ ചേര്‍ന്ന് ഒരുവന്റെ മേല്‍ക്കൂര നന്നാക്കുകയോ ഒരു പാലമോ, റോഡ് പണിയുകയോ ചെയ്യും. എന്റെ സുഹൃത്ത് പറഞ്ഞത് നഗരങ്ങളിലും 'ആളുകള്‍ എല്ലായ്‌പ്പോഴും മറ്റൊരാളെക്കൂടി കൂട്ടിയാണ് പോകാറുള്ളത്. ഉദാ. ഡോക്ടറെ കാണാനും മറ്റും. അത് സാംസ്‌കാരിക നിയമമാണ്. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല.

ലോകവ്യാപകമായി, യേശുവിലുള്ള വിശ്വാസികള്‍ തങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. നമ്മുടെ നിരന്തരവും എന്നെന്നേക്കുമുള്ള കൂട്ടാളി ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവാണ്. ഒരു വിശ്വസ്ത സ്‌നേഹിതന്‍ എന്നതിലുപരി, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് തന്റെ പരിശുദ്ധാത്മാവിനെ ക്രിസ്തുവിന്റെ ഓരോ അനുയായിക്കും നല്‍കിയിരിക്കുന്നത്, 'നിങ്ങളോടുകൂടെ ഇരിക്കയും നിങ്ങളില്‍ വസിക്കയും' ചെയ്യേണ്ടതിനാണ് (യോഹന്നാന്‍ 14:16).

ഭൂമിയിലെ തന്റെ വാസം അവസാനിച്ചാലുടനെ പരിശുദ്ധാത്മാവ് വരും എന്ന് യേശു വാഗ്ദത്തം ചെയ്തു. 'ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല' (വാ. 18) യേശു പറഞ്ഞു. പകരം പരിശുദ്ധാത്മാവ് - 'നിങ്ങളോടുകൂടെ ഇരിക്കയും നിങ്ങളില്‍ വസിക്കയും' ചെയ്യുന്ന 'സത്യത്തിന്റെ ആത്മാവ്' - ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്ന നമ്മിലോരോരുത്തരിലും വസിക്കുന്നു (വാ.17).

പരിശുദ്ധാത്മാവാണ് നമ്മുടെ സഹായിയും ആശ്വാസകനും പ്രോത്സാഹകനും ആലോചനക്കാരനും - പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആളുകളെപ്പോലും ഏകാന്തത ബുദ്ധിമുട്ടിക്കുന്ന ഒരു ലോകത്തില്‍ - നമ്മുടെ സന്തത സഹചാരിയും. നമുക്ക് എന്നെന്നേക്കും അവന്റെ ആശ്വസിപ്പിക്കുന്ന സ്‌നേഹത്തിലും സഹായത്തിലും വസിക്കാം.

സൗന്ദര്യം ആസ്വദിക്കുക

ഒരു പ്രകാശരശ്മി പോലെ പെയിന്റിംഗ് എന്റെ കണ്ണില്‍പ്പെട്ടു. ഒരു വലിയ സിറ്റി ഹോസ്പിറ്റലിലെ നീണ്ട ഹാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആ ചിത്രത്തിന്റെ കടുത്ത നിറങ്ങളും നവാജോ പ്രാദേശിക അമേരിക്കന്‍ രൂപങ്ങളും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതായതിനാല്‍ അതു വീക്ഷിക്കുന്നതിനായി ഞാന്‍ നിന്നു. 'അത് നോക്കൂ' ഞാന്‍ എന്റെ ഭര്‍ത്താവ് ഡാനിയോട് പറഞ്ഞു.

അദ്ദേഹം മുമ്പില്‍ നടക്കുകയായിരുന്നു എങ്കിലും ഭിത്തിയിലെ മറ്റു പെയിന്റിംഗുകള്‍ എല്ലാം അവഗണിച്ച് ഇതിനെ മാത്രം ഞാന്‍ ശ്രദ്ധിച്ചു, 'മനോഹരം' ഞാന്‍ മന്ത്രിച്ചു.

ജീവിതത്തിലെ അനേക സംഗതികള്‍ തീര്‍ച്ചയായും സുന്ദരങ്ങളാണ്. മികച്ച പെയിന്റിംഗുകള്‍, സുന്ദരമായ പ്രകൃതി ദൃശ്യങ്ങള്‍, കലാരൂപങ്ങള്‍. അതുപോലെ തന്നെയാണ് ഒരു കുഞ്ഞിന്റെ പുഞ്ചിരി. ഒരു സുഹൃത്തിന്റെ അഭിവാദ്യം. ഒരു റോബിന്റെ നീല മുട്ട. കടല്‍ ചിപ്പിയുടെ ബലമുള്ള തോട്. ജീവിത ഭാരങ്ങള്‍ ലഘൂകരിക്കുന്നതിനായി 'അവന്‍ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു' (സഭാപ്രസംഗി 3:11). അത്തരം സൗന്ദര്യത്തില്‍ ദൈവസൃഷ്ടിയുടെ പരിപൂര്‍ണ്ണതയുടെ ഒരു കാഴ്ച - വരാനിരിക്കുന്ന അവന്റെ തികവാര്‍ന്ന ഭരണത്തിന്റെ മഹത്വവും - നമുക്ക് ലഭിക്കുന്നു എന്നു വേദപണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.

അത്തരം പരിപൂര്‍ണ്ണതയെ സങ്കല്‍പ്പിക്കാനേ നമുക്ക് കഴിയൂ, അതിനാല്‍ ജീവിതത്തിന്റെ മനോഹാരിതയിലൂടെ അതിന്റെ ഒരു മുന്‍രുചി ദൈവം നമുക്ക് നല്‍കുന്നു. ഈ വിധത്തില്‍, ദൈവം 'നിത്യതയും മനുഷ്യരുടെ ഹൃദയത്തില്‍ വെച്ചിരിക്കുന്നു' (വാ. 11). ചില ദിവസങ്ങളില്‍ ജീവിതം നിറം കെട്ടതും നിഷ്പ്രയോജനവുമായി തോന്നാം. എങ്കിലും ദൈവം കരുണയോടെ സുന്ദരനിമിഷങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നു.
ഞാന്‍ ആസ്വദിച്ച പെയിന്റിംഗിന്റെ കലാകാരന്‍ ജെറാര്‍ഡ് കര്‍ട്ടിസ് ഡെലാനോ അത് മനസ്സിലാക്കിയിരുന്നു. 'സൗന്ദര്യം സൃഷ്ടിക്കുന്നതിനായി ഒരു കഴിവ് ദൈവം എനിക്ക് നല്‍കി,' അദ്ദേഹം ഒരിക്കല്‍ പറഞ്ഞു, 'ഇതാണ് ഞാന്‍ ചെയ്യാന്‍ അവനാഗ്രഹിച്ചത്.'

അത്തരം സൗന്ദര്യം കാണുമ്പോള്‍ എങ്ങനെ നമുക്ക് പ്രതികരിക്കാന്‍ കഴിയും? നാം കണ്ടുകഴിഞ്ഞ മഹത്വം ആസ്വദിക്കാന്‍ തയ്യാറായിക്കൊണ്ടു തന്നെ വരാനിരിക്കുന്ന നിത്യതയ്ക്കായി ദൈവത്തിനു നന്ദി പറയാന്‍ നമുക്ക് കഴിയും.